മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റു മരിച്ച അഞ്ചര വയസ്സുകാരി സിയയെ ചികിത്സിക്കുന്നതിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചതായി കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിയപ്പോൾ ആഴത്തിലുള്ള മുറിവിൽ സ്റ്റിച്ച് പോലും ഇടാതെ വീട്ടിലേക്ക് വിട്ടുവെന്ന് സിയയുടെ പിതാവ് സൽമാൻ ഫാരിസ് പറഞ്ഞു. കുഞ്ഞു മരിച്ച സമയത്ത് ന്യായീകരിച്ചു വാർത്താസമ്മേളനം നടത്താനാണ് മെഡിക്കൽ കോളേജ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്ത ശേഷമാണ് അഞ്ചര വയസുകാരി സിയ പേവിഷബാധയേറ്റ് മരിക്കുന്നത്. കടിയേറ്റ ഉടൻ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിൽ കുടുംബത്തിന് വീഴ്ച സംഭവിച്ചു എന്നായിരുന്നു മെഡിക്കൽ കോളേജിന്റെ വാദം. എന്നാൽ അത് പൂർണമായും തള്ളുകയാണ് സിയയുടെ പിതാവ് സൽമാൻ ഫാരിസ്. കടിയേറ്റ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രത്യേകഡോക്ടർമാർ ഇല്ല എന്നാണ് അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനും പറഞ്ഞു. മെഡിക്കൽ കോളേജിൽ അരമണിക്കൂർ കാത്തു നിന്നു. ആദ്യ വാക്സിനെടുത്ത് തലയുടെ മുറിവിൽ ഒന്നും ചെയ്യാതെയാണ് അവർ വീട്ടിലേക്ക് വിട്ടത്.
ആഴത്തിലുള്ള മുറിവാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് കുട്ടിയെ നിരീക്ഷണത്തിൽ വയ്ക്കാതെ വീട്ടിലേക്ക് വിട്ടു എന്നതിന് മറുപടി പറയണം. സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഒരാൾ പോലും ബന്ധപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ആരോഗ്യവകുപ്പിനും ഉൾപ്പെടെ പരാതി നൽകാനാണ് കുടുംബത്തിൻറെ തീരുമാനം.