മലപ്പുറം വണ്ടൂർ വിഎംസിയിലെ 100 വർഷത്തിലേറെ പഴക്കമുള്ള വനവൃക്ഷങ്ങൾ കടപുഴകി വീഴുന്നത് തടയണമെന്ന് നാട്ടുകാര്‍. നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. സ്കൂളിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്കടക്കം പിടിഎ അംഗങ്ങൾ പരാതി നൽകി.
നൂറുവർഷത്തോളം പഴക്കമുള്ള സ്ഥാപനമാണിത്. വിദ്യാലയത്തിന് ചുറ്റും 12 ഏക്കർ ഭൂമിയാണ് ഉള്ളത്. സ്ഥലത്ത് നൂറും അതിലധികവും വർഷം പഴക്കമുള്ള മരങ്ങളാണുള്ളത്. നിലവിൽ ഇവ മണ്ണൊലിപ്പിനെ തുടർന്ന് കടപുഴകി വീഴുന്ന അവസ്ഥയിലാണ്. പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് പിടിഎ ഭാരവാഹികൾ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്. ആദ്യപടിയായി സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ മലപ്പുറം , ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ KA മുഹമ്മദ് സൈനുൽ ആബിദീൻ വിദ്യാലയത്തിൽ പരിശോധന നടത്തി.
അത്യപൂർവയിനത്തിൽപ്പെട്ട അനേകം വനവൃക്ഷങ്ങളുണ്ട് വിദ്യാലയ വളപ്പിൽ . വിദ്യാലയവും പരിസരവും ഉയർന്ന ഭാഗത്ത് ആയതിനാലാണ്, മരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നത്. അതേസമയം വിദ്യാലയത്തിന് ചുറ്റുമതിൽ ഇല്ലാത്തതും തിരിച്ചടിയാണ്. വനം വകുപ്പ് തക്കതായ നടപടി സ്വീകരിക്കണമെന്നാണ് സ്കൂളിലെ അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും ആവശ്യം.