മലപ്പുറം വണ്ടൂരിൽ ജനങ്ങളുടെ ജീവനും, കൃഷിയും സംരക്ഷിക്കാൻ സ്വന്തം ചെലവിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കുഴിച്ചിടേണ്ട ഗതികേടിലാണ് ഷൂട്ടർമാർ . പലപ്പോഴും ജീവൻ പണയം വെച്ചാണ് ഇവർ കാട്ടുപന്നികളെ വേട്ടയാടുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി ഇവർക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് പരാതി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വണ്ടൂരിൽ 383 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്ന് കുഴിച്ചുമൂടിയത്. കണക്ക് പ്രകാരം രണ്ടരലക്ഷത്തിലധികം രൂപയാണ് വനം വകുപ്പിന്‍റെ പാനൽ ലിസ്റ്റിൽപെട്ട ഷൂട്ടർമാർക്ക് ലഭിക്കാനുള്ളത്.
പെരിന്തൽമണ്ണ സ്വദേശി സക്കീറിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മലയോര മേഖലെയിലെ വിവിധ പഞ്ചായത്തുകളിൽ കാട്ടുപന്നികളെ വേട്ടയാടുന്നത്. 200 രൂപ മുതൽ 600 രൂപ വരെ ഒരു വെടിയുണ്ടക്ക് നൽകണം. വേട്ടയാടേണ്ട സ്ഥലങ്ങളിലേക്കടക്കം സ്വന്തം ചെലവിൽ എത്തേണ്ട ഗതികേടിലാണ് ഇവർ. നിലവിൽ വെടിവെച്ചു കൊന്ന കാട്ടുപന്നികളെ കുഴിച്ചുമൂടുന്നത് കർഷകരും, ഷൂട്ടർമാരുമാണ്.
2020 വരെ വനം വകുപ്പ് ഒരു പന്നിക്ക് 1000 രൂപ നിരക്കിൽ നൽകിയിരുന്നു. എന്നാൽ പന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനകൾക്ക് അധികാരം നൽകിയതിനു ശേഷമാണ് ഇവർക്ക് പ്രതിഫലം ലഭിക്കാതായത്. 2025 മാർച്ച് 6 ന് ഇറങ്ങിയ പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഒരു പന്നിയെ വെടിവെക്കാൻ 1500 രൂപയും സംസ്ക്കരിക്കാൻ 2000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള പണം പഞ്ചായത്തുകൾ നൽകണം.