ശക്തമായി പെയ്യുന്ന വേനൽ മഴയെ തുടർന്ന് മലപ്പുറം പൊന്നാനിയിൽ വ്യാപക കൃഷിനാശം. തുടർച്ചയായി വേനൽ മഴ പെയ്തതോടെ ഏക്കർ കണക്കിന് കൃഷിഭൂമിയാണ് വെള്ളത്തിലായത്.
കൊയ്യാറായ നെൽപ്പാടമായിരുന്നു. തുടർച്ചയായി വേനൽ മഴ പെയ്തതോടെ നെൽവിത്തുകൾ വീണ് മുള പൊട്ടി തുടങ്ങി. വെളിയംകോട്, മാറഞ്ചേരി,പെരുമ്പടപ്പ്,എടപ്പാൾ, നന്നംമുക്ക് പഞ്ചായത്തുകളിലാണ് വേനൽ മഴയിൽ പാടശേഖരങ്ങൽ വെള്ളത്തിൽ മുങ്ങിയത്. കൊയ്ത്ത് ആരംഭിച്ച പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊയ്ത്ത് യന്ത്രങ്ങൾക്കും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
വ്യാപകമായ കൃഷിനാശം നിരവധി കർഷകരെയാണ് ബാധിച്ചിട്ടുള്ളത്. കടം വാങ്ങിയും, പാട്ടത്തിനെടുത്തും കൃഷി ഇറക്കിയതാണു പലരും. കൃഷിഭൂമിയിൽ വെള്ളക്കെട്ടായതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കർഷകർ.