കാസർകോട് ബേക്കൽ ബീച്ചിൽ ഇനി അകാലത്തിൽ മരിച്ച യുവചിത്രകാരൻ അർജുൻ കെ ദാസിന്റെ ഓർമകൾ തുടിക്കും. കാസർകോടിന്റെ സംസ്കാരവും പൈതൃകവും അടയാളപ്പെടുത്തുന്ന ചുമർ ചിത്രങ്ങളാണ് ബേക്കൽ ബീച്ച് പാർക്കിൽ കുടുംബവും കൂട്ടുകാരും ചേർന്ന് ഒരുക്കിയത്.
വരകളെയും നിറങ്ങളെയും സ്നേഹിച്ച മകൻറെ വേർപാട് മറക്കാൻ ചിത്രകാരിയായ അമ്മ കരുണയും അച്ഛൻ മോഹൻദാസും നടത്തുന്ന യാത്ര പത്ത് വർഷത്തിലെത്തുകയാണ്. ഇത്തവണ ബേക്കൽ ബീച്ച് പാർക്കിലെ ചുമരിൽ അർജുൻ കെ ദാസിൻ്റെ ഓർമകൾ വർണങ്ങളായി വിടർന്നു. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അനിമേഷൻ ആൻഡ് ഫിലിം ഡിസൈൻ വിദ്യാർഥിയായിരുന്ന കണ്ണൂർ മാത്തിൽ സ്വദേശി അർജുൻ കെ ദാസ്. 2015 ജൂൺ 20നാണ് സിക്കിമിൽ നദിയിൽ വീണ് അർജുൻ മരിച്ചത്. മൂന്ന് വർഷമായി ഈ മാതാപിതാക്കൾ മകൻ്റെ പിറന്നാൾ ദിനത്തിൽ ചുമർ ചിത്രങ്ങൾ ഒരുക്കുന്നു.
കാസർകോടിന്റെ സംസ്കാരവും പൈതൃകവും അടയാളപ്പെടുത്തുന്നതാണ് ചിത്രങ്ങൾ. വരയ്ക്ക് പിന്നിൽ അർജുന്റെ സുഹൃത്തുക്കൾ. ഇതിന് മുമ്പ് കോഴിക്കോടും സരോവരം കണ്ണൂരിലുമാണ് ചുമർ ചിത്രമൊരുക്കിയത്. ഈ ചിത്രങ്ങളിലൂടെ ജീവിക്കുകയാണ് അർജുൻ.