കേരകർഷകരെ പെരുവഴിയിലാക്കി കൃഷി വകുപ്പ്. കൃഷിഭവനുകളിൽ തേങ്ങ നൽകിയ കർഷകരാണു ദുരിതത്തിലായത്. പച്ചത്തേങ്ങ നൽകി ഒരു വർഷമാകാറായിട്ടും ജില്ലയിലെ പല കേരകർഷകർക്കും പണം ലഭിച്ചിട്ടില്ല. കർഷകനു ന്യായവില ഉറപ്പാക്കുകയും വിപണിയിൽ തേങ്ങയുടെ വിലക്കയറ്റം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു കൃഷി വകുപ്പ് തേങ്ങ സംഭരിച്ചത്. ഇതിനായി കേരഫെഡ് മുഖേനയാണു കൃഷിഭവനുകളിലൂടെ തേങ്ങ സംഭരിച്ചത്. ഒരു മാസത്തിനുള്ളിൽ പണം ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നായിരുന്നു അധികൃതർ കർഷകർക്കു നൽകിയ വാഗ്ദാനം. ആദ്യഘഡു പണം ലഭിച്ചെങ്കിലും ബാക്കി പണം ഒരു വർഷമാകാറായിട്ടും ലഭിക്കുന്നില്ലെന്നും അധികൃതർ കൈമലർത്തുകയാണെന്നും കർഷകർ പറയുന്നു.
വിപണിയിൽ നിന്നു കൂടിയ വിലയ്ക്കാണു നേരത്തേ കേരഫെഡ് തേങ്ങ സംഭരിച്ചിരുന്നത്. ഇതിനു പരിഹാരമെന്ന നിലയിൽ കൂടിയാണു കർഷകരിൽ നിന്നു നേരിട്ടു തേങ്ങ സംഭരിക്കാൻ തീരുമാനിച്ചത്. വിപണിയിൽ 18 രൂപയുണ്ടായിരുന്നപ്പോൾ പൊതിച്ച പച്ചത്തേങ്ങ കിലോയ്ക്കു 25 രൂപ പ്രകാരമാണു കർഷകരിൽ നിന്നു ശേഖരിച്ചത്. കർഷകൻ നേരിട്ടു വിപണിയിൽ തേങ്ങ വിൽക്കുമ്പോൾ 15 രൂപ വരെ മാത്രമേ കിട്ടിയിരുന്നുള്ളൂ. കൂടിയ വിലയ്ക്കു കൃഷിഭവനിൽ സംഭരണം ആരംഭിച്ചതോടെ കർഷകർ വൻതോതിലാണു തേങ്ങ എത്തിച്ചത്. നാല് ക്വിന്റൽ വരെ തേങ്ങ കൃഷിഭവനുകളിൽ നൽകിയ കർഷകർ മലയോരത്തുണ്ട്.
തേങ്ങ തൂക്കി തിട്ടപ്പെടുത്തി കർഷകനു ബിൽ നൽകുകയാണു കൃഷിഭവനുകളിൽ ചെയ്തിരുന്നത്. കൃഷിഭവനിൽ നിന്നുള്ള അറിയിപ്പു പ്രകാരമാണു കർഷകർ തേങ്ങ കൈമാറിയിരുന്നത്. പദ്ധതി നടത്തിപ്പിനായി അക്കൗണ്ടന്റ്, ഹെൽപ്പർ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിൽ കൃഷിഭവനുകളിൽ നിയമിച്ചിരുന്നു. എന്നാൽ, പിന്നീട് ഇവരെ പിരിച്ചുവിട്ടതോടെ പദ്ധതി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നുവെന്നാണു സൂചന. ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ ഒരു കിലോ തേങ്ങയ്ക്ക് 27 രൂപ മുതൽ 32 രൂപ വരെയാണു വില.