വയനാട് ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഇന്നലെ ഒരു അതിഥിയെത്തി. തെരുവുനായകൾ ഓടിച്ച് ഭയന്ന് എത്തിയ ഒരു പുള്ളിമാൻ. ട്രയൽറൂമിലെത്തി കണ്ണാടി നോക്കിയപ്പോഴാണ് പുള്ളിമാന് സമാധാനമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കാടിറങ്ങി വന്ന പുള്ളിമാനെ ബത്തേരി ടൗണിൽ വെച്ച് രണ്ടു തെരുവുനായ്ക്കൾ ഓടിച്ചു. ജീവൻ കയ്യിൽ പിടിച്ച് പുള്ളിമാൻ ഓടിയത് ടൗണിൽ തന്നെയുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക്. പുള്ളിമാനിന്‍റെ ഓട്ടം നിന്നത് ട്രയൽ റൂമിലാണ്. വെറുതെ നിന്നതല്ല കണ്ണാടിയിൽ പ്രതിബിംബം കണ്ടതോടെ താൻ മാൻകുട്ടത്തിനിടയിലാണെന്ന് കരുതി ധൈര്യത്തിൽ അങ്ങ് നിന്നതാണ്. റൂമിൽ കണ്ടത് നാലു മാനുകളെ.
അങ്ങനെ നോക്കി നിന്ന സമയത്താണ് ദേഹത്തേക്ക് ഒരുവല വന്നു വീണത്. വനപാലകരാണ്. പിന്നീട് വണ്ടിയിൽ കയറ്റി കൊണ്ടു പോയി, കാട്ടിൽ സുരക്ഷിതമായി ഇറക്കി. ദിവസവും കാട്ടിലും പുറത്തും മാനുകളെ കാണുന്ന ബത്തേരിക്കാർക്ക് പേടിച്ചു ഷോപ്പിങ്ങിനെത്തിയ ന്യൂജനെയും കാണാനായി. പുള്ളി മാനിന്‍റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന്‍റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചതോടെ കുറേ രസകരമായ പ്രതികരണങ്ങളും വന്നു.