മലപ്പുറം ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ഗീതക്കും സരോജിനിക്കും ഇക്കുറിയും കണ്ണീരോണം. കോരിച്ചൊരിയുന്ന മഴയത്ത് ഒന്നു തല ചായ്ക്കാന്‍ സ്വന്തമായൊരു വീടു നിര്‍മിക്കുന്നതിനുളള തടസം നീക്കാന്‍ ഇരുവരും മുട്ടാത്ത വാതിലുകളില്ല.
ഒന്‍പത് വർഷം മുന്‍പ് തറയുടെ നിർമാണം പൂർത്തിയായെങ്കിലും തുടപ്രവര്‍ത്തി വനംവകുപ്പ് തടയുകയായിരുന്നു. കോളനി വനഭൂമിയിലാണന്ന കാരണം പറഞ്ഞായിരുന്നു തടസവാദം. ഒടുവിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലിലൂടെ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചെങ്കിലും ജില്ല തല കമ്മിറ്റിയുടെ അനുമതിക്കു വേണ്ടിയുളള കാത്തിരുപ്പ് തുടരുകയാണ്.
ജില്ല കലക്ടറുടെ പരിഗണനയിലുളള വിഷയമാണങ്കിലും കഴിഞ്ഞ നാലു മാസമായി തീര്‍പ്പു കല്‍പ്പിക്കനായിട്ടില്ല. ചിങ്കക്കല്ല് കോളനിയില്‍ ഊരുകൂട്ടം ചേര്‍ന്ന് ഇരുവര്‍ക്കും ഭൂരേഖ ലഭ്യമാക്കാന്‍ തീരുമാനമെടുത്തിരുന്നു. അടുത്ത ഒാണത്തിനു മുന്‍പെങ്കിലും വീടു നിര്‍മാണത്തിനുളള തടസം നീക്കണമെന്ന പ്രര്‍ഥനയിലാണ് ഈ കുടുംബങ്ങള്‍.