കണ്ണൂർ കൂനംകുളത്തൂർ-കണ്ണാടിപ്പാറ റോഡ് നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തകർന്നു. എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
പി. എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12 കിലോമീറ്ററോളം റോഡ് 9 കോടി രൂപ ചെലവിൽ 2021 അവസാനത്തോടെയാണ് നവീകരിച്ചത്. തുടക്കത്തിൽ 5 മീറ്റർ വീതിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും മൂന്നര മീറ്റർ വീതിയിലാണ് പണി പൂർത്തിയാക്കിയത്. 4 മാസം കഴിയുമ്പോഴെക്കും റോഡ് തകർന്നു തുടങ്ങി. താമസിയാതെ റോഡ് പൂർണ്ണമായി തകർന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായി.
നേരത്തേ 5 ബസുകൾ സർവീസ് നടത്തിയിരുന്ന റോഡ് തകർന്നതോടെ ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ടൂറിസം സെൻ്ററായ പാലക്കയം തട്ടിൽ എത്തുന്നതിനും മലയോരത്തുള്ളവർക്ക് എളുപ്പത്തിൽ കണ്ണൂർ എയർപോർട്ടിൽ എത്തുന്നതിനും ഉപകാരപ്പെടുന്ന റോഡാണിത്.