മാലിന്യം തള്ളിയതിനെച്ചൊല്ലി കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. സംസ്കരണ യൂണിറ്റില്‍ അനുമതിയില്ലാതെ മെമ്പര്‍ മാലിന്യം നിക്ഷേപിച്ചെന്ന ഇടത് അംഗങ്ങളുടെ ആക്ഷേപമാണ് കയ്യാങ്കളിയിലെത്തിയത്.
വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം രണ്ടാം വാര്‍ഡ് മെമ്പര്‍ മുണ്ടിത്തോടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയതാണ് തര്‍ക്കത്തിന്റ തുടക്കം. പ്രതിഷേധമുയര്‍ന്നതോടെ മാലിന്യം വണ്ടിയില്‍ കയറ്റി മാലിന്യ സംസ്കരണയൂണിറ്റില്‍ കൊണ്ടുപോയി ഇട്ടു. സംസ്കരണയൂണിറ്റില്‍ ജൈവ മാലിന്യങ്ങള്‍ ഇട്ടത് ശരിയായില്ലെന്ന് ആരോപിച്ച് ഇടത് അംഗങ്ങളെത്തിയതോടെ കയ്യാങ്കളിയായി.
എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് ശേഖരിച്ചതെന്നും പഞ്ചായത്തിന്റ അനുമതിയോടെയാണ് ചെയ്തതെന്നുമാണ് രണ്ടാം വാര്‍ഡ് മെമ്പറുടെ വിശദീകരണം. പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്റ പക തീര്‍ക്കുകയാണ് എൽഡിഎഫെന്നും യുഡിഎഫ് ആരോപിക്കുന്നു. മുക്കം പൊലീസെത്തി ഇരുകൂട്ടരുമായി സംസാരിച്ചശേഷം മാലിന്യം വണ്ടിയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി നിക്ഷേപിച്ചു.