കോഴിക്കടകള്‍ തുറക്കാന്‍ അനുമതി നിഷേധിച്ചതോടെ തൃശൂരിലെ കോഴിഫാമുകള്‍ പ്രതിസന്ധിയില്‍. ഫാമുകളില്‍ എണ്ണം കൂടിയതോടെ കോഴികള്‍ ചാകുന്നതാണ് പ്രതിസന്ധിയ്ക്കു കാരണം. വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് കോഴിഫാം ഉടമകള്‍ പറയുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോഴികളെ ഉല്‍പാദിപ്പിക്കുന്ന ഫാമുകള്‍ തൃശൂരിലാണ്. വളര്‍ച്ചയെത്തുന്ന കോഴികളെ യഥാസമയം കടകളിലേക്ക് മാറ്റുകയാണ് പതിവ്. പക്ഷേ, കോഴിക്കടകള്‍ തുറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇങ്ങനെ മാറ്റുന്നതും മുടങ്ങി. ഫാമിലാണെങ്കില്‍ കോഴികളുടെ എണ്ണവും കൂടി. ഇതിനെല്ലാം, പുറമെ കോഴികള്‍ക്ക് തീറ്റ കൊടുക്കാന്‍ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. ഇളവുകള്‍ അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കച്ചവടമില്ലാതെ വായ്പകളുടെ തിരിച്ചടവു മുടങ്ങിയതും തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാന്‍ കഴിയാത്തതും പ്രതിസന്ധിയാണ്. നിയന്ത്രം നീണ്ടാൽ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.