വയനാട്ടില്‍ മരം മുറിക്കുന്നതിനും കയറ്റി അയക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരവ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിഷേധം. ഈ മേഖല ഉപജീവനമാര്‍ഗമാക്കിയ നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി കല്‍പറ്റ ഡിഎഫ്ഒ ഓഫിസിലെത്തിയത്.
വയനാട്ടിലെ ഒരു മരം പോലും മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് പരാതി. മുറിച്ചിട്ട മരം കടത്താനും അനുവദിക്കുന്നില്ല. ജില്ലയിലെ ഈട്ടിമരക്കൊള്ളയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ കടുത്ത നിയന്ത്രണം. തൊഴിലാളികള്‍, കര്‍ഷകര്‍, മരക്കച്ചവടക്കാര്‍ തുടങ്ങി നിരവധിപേരാണ് സമരത്തില്‍ പങ്കെടുത്തത്. 10 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് മരവ്യാപാരമേഖലയുടെ തീരുമാനം.