കോഴിക്കോട് കാപ്പാട് മുനമ്പത്തെ കടലാക്രമണ ഭീഷണി ഒഴിവാക്കാന്‍ സംരക്ഷണഭിത്തിയുടെ ഉയരം കൂട്ടണമെന്ന് നാട്ടുകാര്‍. പുനരധിവാസത്തിനായി പ്രഖ്യാപിച്ച 10 ലക്ഷം രൂപയില്‍ വീടൊഴിയാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. രണ്ട് തവണ റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് ആശങ്കയില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ ആരും തയാറല്ല. കണ്ണങ്കടവിനും കപ്പക്കടവിനുമിടയിലെ കടല്‍ഭിത്തിയാണ് ബലപ്പെടുത്തേണ്ടത്. അഞ്ചടിയെങ്കിലും ഉയരം കൂട്ടിയാല്‍ കടലാക്രമണത്തിന്റെ തോത് കുറയ്ക്കാനാകും. വീട്ടിനുള്ളില്‍ വരെ വെള്ളമെത്തുന്നതിനാല്‍ പേടിയോടെയാണ് നൂറിലധികം കുടുംബങ്ങള്‍ കഴിയുന്നത്. മഴ കനക്കുന്നതോടെ ഇവര്‍ക്ക് തീരം വിട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറേണ്ടി വരും. കടലിനെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവര്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുകയെന്നത് പ്രതിസന്ധിയാകും. തീരത്തിനോട് ചേര്‍ന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യം.
ഓരോ വര്‍ഷവും ഭൂരിഭാഗം കുടുംബങ്ങള്‍ക്കും വീട് പുതുക്കിപ്പണിയുന്നതിന് ലക്ഷങ്ങളാണ് വേണ്ടിവരുന്നത്. കരുതിവച്ചതെല്ലാം കടലെടുക്കുന്ന അവസ്ഥ. കടലാക്രമണം രൂക്ഷമാണെങ്കില്‍ നിലവില്‍ വീടുകള്‍ സുരക്ഷിതമെന്നാണ് വിലയിരുത്തല്‍. മഴ കനക്കുന്നതോടെ കുടുംബങ്ങളെ പൂര്‍ണമായും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.