കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടു കുന്ന് റോഡ് വികസനത്തിനെ ബജറ്റില്‍ അവഗണിച്ചതിനെതിരെ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു. അടുത്തമാസം സമരം ആരംഭിക്കാനാണ് തീരുമാനം. റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കമ്പളിപ്പിക്കുകയാണെന്ന് എം.ജി.എസ് പറഞ്ഞു.
അപകടങ്ങള്‍ തുടര്‍കഥയായപ്പോഴാണ് മാനാഞ്ചിറ–വെള്ളിമാടു കുന്ന് റോഡ് വികസനത്തിനായി ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‍ സമിതി രൂപീകരിച്ചത്.തുടര്‍ന്ന് അദ്ദേഹം തന്നെ നേതൃത്വം നല്‍കിയ പത്തോളം സമരങ്ങള്‍. ഇതിനിടയില്‍ റോഡ് ഉപരോധത്തിന്റെ പേരില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം നടന്നിട്ടും റോഡ് വികസനം മാത്രം എങ്ങുമെത്തിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ മാർച്ച് 8ന് 100 കോടി രൂപ പ്രഖ്യാപിച്ചതിൽ ജൂലൈ 28ന് 50 കോടി രൂപയാണ് ട്രഷറിയിലെത്തിയത്. ഇതിൽ 2 കോടി രൂപമാത്രമാണ് ലഭിച്ചത്.ഈ ബജറ്റിലും റോഡിനോടുള്ള അവഗണന തുടര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.
റോഡ് വികസനം തടയാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായും എം.ജി.എസ് കുറ്റപ്പെടുത്തി.
ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.ജി.എസ് നാരായണന്റെ വീട്ടില്‍ നടന്ന യോഗത്തിലാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.