പ്രളയം നടന്ന് ഒരു വര്‍ഷമാകാറായിട്ടും എല്ലാം തകര്‍ത്തെറിയപ്പെട്ട വയനാട്ടിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിച്ചില്ല. വീടുകള്‍ നഷ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്. കൂലിപ്പണിയെടുത്ത് കഴിയുന്നവര്‍ക്ക് വീട്ടുവാടകപോലും കൃത്യമായി കൊടുക്കാനാകുന്നില്ല.
വീടുണ്ടായിരുന്നു എന്നതിന്റെ തെളിവുകളൊന്നും ഒറ്റനോട്ടത്തില്‍ ഇവിടെ കാണാനാകില്ല. എല്ലാം കാടുവന്ന് വിഴുങ്ങി. വീട്ടുടമസ്ഥര്‍ പ്രദേശം തന്നെ വിട്ടുപോയി.മലയോരപ്രദേശമായ പൊഴുതന അമ്മാറയില്‍ എട്ടു വീടുകളാണ് ഇങ്ങനെ ഉരുള്‍പൊട്ടിലില്‍ ഇല്ലാതായത്. കുടുംബങ്ങളെല്ലാം ഇപ്പോഴും വാടകവീടുകളിലാണ് താമസം.
അമ്മാറയിലെ ജിഷയും പ്രായമായ അമ്മയുള്‍പ്പെടെയുള്ള കുടുംബവും കഴിയുന്നത് അടുത്തുള്ള വാടകവീട്ടിലാണ്. അയ്യായിരം രൂപയാണ് ഒരു മാസത്തെ വീട്ടുവാടക. ഭര്‍ത്താവിന് കൂലിപ്പണിയാണ്. സ്ഥലം വാങ്ങാനുള്ള ആറു ലക്ഷം രൂപ ലഭിച്ചു. പക്ഷെ വീടുനിര്‍മ്മിക്കാനുള്ള നാലുലക്ഷത്തില്‍ ഒന്നാം ഗഡു മാത്രമാണ് വന്നത്. സാമഗ്രികള്‍ക്ക് വിലകുതിച്ചുകയറുന്ന സാഹചര്യത്തില്‍ നാലു ലക്ഷം മുഴുവന്‍ കിട്ടിയാല്‍ പോലും തികയില്ല എന്നത് മറ്റൊരു വസ്തുത.
മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്.ഒരു മഴക്കാലം കൂടി അടുത്തുവരുമ്പോള്‍ വരുമ്പോള്‍ ഭീതിയിലാണ് അമ്മാറയിലെ കുടുംബങ്ങള്‍.