ചൂട് കൂടിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. അതിനൊപ്പംതന്നെ കുടിവെള്ളത്തിനായുള്ള തര്‍ക്കങ്ങളും. കണ്ണൂര്‍ മാടായിപാറയില്‍ ജപ്പാൻ കുടിവെള്ള പദ്ധതിയില്‍നിന്ന് നാട്ടുകാര്‍ക്ക് നല്‍കാതെ കുടിവെള്ളം പുറമേക്ക് കടത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.
നൂറോളം കുടുംബങ്ങള്‍ക്കാണ് മാടായി പാറയിൽ സ്ഥാപിച്ച കൂറ്റൻ ജലസംഭരണിയിൽനിന്നും കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത് നിറുത്തി ഏഴിമല നാവിക അക്കാദമിയിലേക്ക് വെള്ളം കൊണ്ടുപോയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. നാട്ടുകാര്‍ സംഘടിച്ചെത്തി ടാങ്കര്‍ ലോറി തടഞ്ഞു. രണ്ടാഴ്ചയായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി.
പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. ജല അതോറിറ്റിയുമായി സംസാരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.