ഗോത്രവിഭാങ്ങളില്‍പ്പെട്ട ആദിവാസികള്‍ക്ക് വേണ്ടിയുളള മലപ്പുറം നിലമ്പൂരിലെ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥി പനിയെത്തുടര്‍ന്ന് മരിച്ചതില്‍ പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥിക്ക് രക്താര്‍ബുദമാണന്നാണ് കണ്ടെത്തല്‍.
അപ്പംകാപ്പ് കോളനിയിലെ സുന്ദരന്‍-ശാന്ത ദമ്പതികളുടെ മകന്‍ പ്ലസ്ടു വിദ്യാര്‍ഥി സതീഷാണ് മരിച്ചത്.
സ്കൂളില്‍ തമസിച്ചു പഠിക്കുന്ന സതീഷിന് കഴിഞ്ഞ മൂന്നു മാസമായി ഇടക്കിടെ പനിക്കാറുണ്ടെങ്കിലും ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കുട്ടിയുടെ രോഗം മൂര്‍ഛിച്ച് മരണം സംഭവിച്ച ശേഷവും രോഗം കണ്ടെത്തിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് രക്തമാര്‍ബുദമാണന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികില്‍സ പോലും ലഭിക്കാതെ പോയതിന് കാരണം സ്കൂള്‍ അധികൃതരുടെ വീഴ്ചയാണന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചത്.
കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സതീഷ് ഇതേ സ്കൂളിലാണ് പഠിക്കുന്നത്. പനിയായിട്ടും ഈ മാസം 14 മുതല്‍ മൈസുരുവിലേക്കുളള പഠനയാത്രയിലും സതീഷിനെ കൂട്ടിയിരുന്നു. പനി കണ്ടപ്പോഴെല്ലാം സതീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയി മരുന്നു വാങ്ങി നല്‍കിയിരുന്നതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.