പാലക്കാട് റൗണ്ട് ടേബിള്‍ സംഘടിപ്പിച്ച നാലാമത് ഹാഫ് മാരത്തണില്‍ ഉത്തർപ്രദേശ് സ്വദേശിയും സൈനികനുമായ ദീപക് ചൗധരിക്ക് ഒന്നാം സ്ഥാനം. മലയാള മനോരമ മുഖ്യപങ്കാളിയായ ഹാഫ് മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പേര്‍ പങ്കെടുത്തു.
വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ നിന്ന് മലമ്പുഴയിലേക്കായിരുന്നു ഹാഫ് മാരത്തണ്‍ മല്‍സരം. ഉത്തർപ്രദേശ് സ്വദേശിയും സൈനികനുമായ ദീപക് ചൗധരി ഒരു മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡുകൊണ്ടാണ് 21 കിലോമീറ്റര്‍ ഒാടി ഒന്നാമതെത്തിയത്. മധ്യപ്രദേശ് സ്വദേശിയും സൈനികനുമായ അജിത് സിങ്ങ് ഒരു മണിക്കൂർ 11 മിനിറ്റ് 44 സെക്കൻഡില്‍ ഒാടിെയത്തി രണ്ടാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ കെനിയയുടെ ക്രിസ്റ്റ്യൻ കാംബുവ മുയങ്കയാണ് ഒന്നാമതെത്തിയത്. അന്‍പതിനായിരം രൂപയും മെഡലുമായിരുന്നു വിജിയികള്‍ക്ക് ഒന്നാം സമ്മാനം.
പത്ത്, അഞ്ച് കിലോമീറ്റര്‍, ഫാമിലി റണ്‍, മുതിര്‍ന്നവര്‍ക്കായി 21, 10 കിലോമീറ്ററിന്റെ വെറ്ററന്‍ വിഭാഗങ്ങളിലും മല്‍സരമുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത ആവേശകരമായ മാരത്തണില്‍ വിവിധ വിഭാഗങ്ങളിലായി വന്‍ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പാലക്കാട് റൗണ്ട് ടേബിള്‍ 81 ആണ് സംഘടിപ്പിച്ചത്. മുഖ്യപങ്കാളിയായി മലയാളമനോരമയും പിന്തുണനല്‍കിയിരുന്നു.