യാത്ര മാര്‍ഗമില്ലാതെ കാസര്‍കോട് ജില്ലയുടെ മലയോരമേഖലയിലെ ഒരുവിഭാഗം ജനങ്ങള്‍. രാജപുരം, തൂങ്ങൽ മുതല്‍ ഉദയപുരം വരെയുള്ള പ്രദേശത്ത് ട്രിപ്പു ജീപ്പുകള്‍ മാത്രമാണ് ആശ്രയം. റോഡിന്റെ ശോച്യാവസ്ഥയെത്തുടര്‍ന്ന് മുടങ്ങിയ ബസ്സ് സര്‍വീസ് പുനരാരംഭിക്കാത്തത് ദുരിതം ഇരട്ടിയാക്കി
കാസര്‍കോടിന്റെ മലയോരമേഖലയിലെ പ്രധാനപാതയാണ് തൂങ്ങൽ–ഉദയപൂരം റോഡ്. മലയോരത്തെ ജനങ്ങള്‍ക്ക് ജില്ലയുടെ ഹൃദയനഗരമായ കാഞ്ഞങ്ങാട്ട് എളുപ്പമെത്താം എന്നതാണ് ഈ പാതയുടെ പ്രധാനനേട്ടം.വർഷങ്ങൾക്ക് മുൻപ് 2 സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. അതിന്റെ അടയാളമായി പലഭാഗത്തും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും കാണാം. റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തി. റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും സര്‍വീസ് പുനരാരംഭിക്കാന്‍ ബസുടമകള്‍ തയ്യാറായില്ല. ഇതോടെ കെ.എസ്.അര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. വല്ലപ്പോഴും മലകയറിയെത്തുന്ന ട്രിപ്പ് ജീപ്പുകളാണ് ഇന്ന് ഈ മേഖലയിലെ യാത്രക്കാരുടെ പൊതുഗതാഗത മാര്‍ഗം.
റീ ടാറിങ് ഉള്‍പ്പെടെയുള്ള നവീകരണ ജോലികള്‍ നടത്തിയെങ്കിലും എരുമപ്പള്ളത്തെ കലുങ്ക് പാർശ്വഭിത്തികളും അടിഭാഗവും നശിച്ചു അപകടാവസ്ഥയിലാണ്. കലുങ്കിന്റെ നവീകരണം നാട്ടുകാര്‍ പലവട്ടം ഉന്നയിച്ചെങ്കിലും അധികൃതര്‍ മുഖം തിരിച്ചു. ഇതോടെ ബസ്സ് സര്‍വീസ് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. പാത ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നവീകരിക്കുക എന്നതായണ് അയറോട്ട്, തൂങ്ങൽ നിവാസികളുടെ പ്രധാന ആവശ്യം.