തേക്കടി വിനോദ സഞ്ചാരമേഖല പ്രതിസന്ധിയില്‍. അവധി ദിവസങ്ങളില്‍ പോലും ആളൊഴിഞ്ഞ അവസ്ഥയാണ്. പ്രളയാനന്തരം രണ്ടുമാസം പിന്നിട്ടിട്ടും വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വില്ല.
സഞ്ചാരികളുടെ വരവ് കുറഞ്ഞത് കുമളി മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ടൂറിസം മേഖലയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം.
കഴിഞ്ഞ ദീപാവലി ദിനത്തിൽ തേക്കടിയിൽ എത്തിയത് 1540 പേർ മാത്രം. രാവിലെ തീർത്തും വിജനമായിരുന്ന തേക്കടിയിൽ ഉച്ചയോടെയാണ് അൽപമെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. ശരാശരി നാലായിരത്തിലധികം ആളുകൾ എത്താറുണ്ടായിരുന്ന ഇവിടെ ഇപ്പോൾ എത്തുന്നത് ആയിരത്തിൽ താഴെ ആളുകളാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച വെറും 488 പേരാണ് എത്തിയത്. ഞായറാഴ്ച എത്തിയതാകട്ടെ 1053 സഞ്ചാരികൾ മാത്രം.
സഞ്ചാരികൾ കുറഞ്ഞതോടെ ബോട്ടുകൾ പലതും വിശ്രമത്തിലാണ്. ഒരു ദിവസം 2290 പേർക്ക് തേക്കടി തടാകത്തില്‍ ബോട്ട് യാത്രയ്ക്ക് സൗകര്യമുണ്ട്.