പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യഭ്യാസ പരിശീലനത്തിനായി മലപ്പുറം വണ്ടൂരിൽ ഉദ്ഘാടനം ചെയ്ത കെട്ടിടം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വെറുതെ കിടക്കുന്നു. നാല്‍പത്തഞ്ചു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടമാണ് നോക്കുകുത്തിയായത്.
അമ്പലപ്പടയിലെ മെട്രിക് ഹോസ്റ്റലിനോട് ചേര്‍ന്നു നിര്‍മിച്ച കെട്ടിടം ഇന്ന് ഉപയോഗശൂന്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ തിരക്കിട്ടു നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാല്‍ ഒരു കോഴ്സു പോലും ആരംഭിക്കാനായില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിച്ച കേന്ദ്രത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ തുടങ്ങിയവര്‍ക്ക് പോലും ധാരണയില്ല.
കെട്ടിടത്തിലേക്ക് ഇതുവരെ വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചിട്ടില്ല. രണ്ടര വര്‍ഷത്തിനുളളില്‍ ഗേറ്റ് തകര്‍ന്നു വീണ നിലയിലാണ്.
ജനപ്രതിനിധികള്‍ മനസു വച്ചാല്‍ നിലവിലുളള പരിമിതികള്‍ മറികടന്ന് ഇനിയും ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാം.