കോഴിക്കോട് ബീച്ചിനെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. ആദ്യപടിയായി ബീച്ചിലെ ഉന്തുവണ്ടികളില്‍ പ്ലാസ്റ്റിക് , പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. നിരോധനം അടുത്ത മാസം ഒന്നുമുതല്‍ നിലവില്‍ വരും.
മാലിന്യങ്ങള്‍ കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം കെടുത്തുന്നുവെന്ന പരാതി കുറേ നാളുകളായിട്ടുണ്ട്. കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ദിവസവും ലോഡ് കണക്കിന് മാലിന്യങ്ങള്‍ എടുത്തുമാറ്റാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല. വൈകുന്നേരമാകുന്നതോടെ വീണ്ടും ബീച്ച് മാലിന്യകുപ്പയായി മാറും.ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം പ്രത്യേക പരിശോധന നടത്തിയത്. ബീച്ചിലെ ഉന്തുവണ്ടികളാണ് പ്രധാനമായിട്ടും മാലിന്യങ്ങളെത്തിക്കുന്നതെന്ന് കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, തെര്‍മോകോള്‍ കപ്പുകളും പ്ലേറ്റുകളും സ്പൂണുകളുമാണ് പ്രധാന മാലിന്യമെന്നും ഇവ നിയന്ത്രിക്കണമെന്നും ആരോഗ്യവിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ തീരുമാനം.
അടുത്തമാസം ഒന്നുമുതല്‍ സമ്പൂര്‍ണ നിരോനം ഏര്‍പെടുത്താനാണ് തീരുമാനം.അതേ സമയം ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കണെന്നത് സംബന്ധിച്ച് വ്യക്തയില്ല. 96 ഉന്തുവണ്ടികള്‍ക്കാണ് കോര്‍പ്പറേഷന്റെ ലൈസന്‍സുള്ളത്. എന്നാല്‍ ബീച്ചില്‍ 110 ലേറെ ഉന്തുവണ്ടികള്‍ കച്ചവടം നടത്തുന്നതായും കണ്ടെത്തി.ഇവയെ നിയന്ത്രിക്കാനും നടപടി തുടങ്ങി.