കോഴിക്കോട് പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികളുടെ നിരാഹാസമരം ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരത്തിനുള്ള വഴി തെളിയുന്നില്ല. അകാരണമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ രണ്ട് സ്ത്രീത്തൊഴിലാളികളാണ് സമരത്തിലുള്ളത്. ഇവരെ പിന്തുണച്ചതിന് സസ്പെന്‍ഷനിലായ പതിനൊന്ന് ജീവനക്കാരും നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ടാപ്പിങ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാരണമറിയിക്കാതെ വിലക്കി. സ്മിതയ്ക്കും ആമിനയ്ക്കും പകരം ജോലിനല്‍കാന്‍ വിസമ്മതിച്ചു. സ്ഥിരം ജീവനക്കാരാണെന്ന പരിഗണന നല്‍കിയില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും കൃത്യമായ മറുപടി നല്‍കാന്‍ മാനേജ്മെന്റിനായില്ല. കാരണമറിയാന്‍ മാനേജരുടെ മുറിയില്‍ കുത്തിയിരുന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ വിട്ടതോടെ ഇവര്‍ നിരാഹാരം തുടങ്ങി. പിന്തുണയുമായെത്തിയ പതിനൊന്ന് തൊഴിലാളികളെയും അനിശ്ചിതകാലത്തേക്ക് പുറത്താക്കി.
തൊഴിലാളികളെ സ്വന്തം പാളയത്തിലേക്കെത്തിക്കാനുള്ള ചില യൂണിയന്‍ നേതാക്കളുടെ ശ്രമമാണ് പുറത്താക്കലിന് പിന്നിലെന്നാണ് പരാതി. അനുരഞ്ജന ചര്‍ച്ചയില്‍ രണ്ട് തവണയും തീരുമാനത്തില്‍ പിഴവുണ്ടായെന്ന് മാനേജ്മെന്റ് ആവര്‍ത്തിക്കുന്നതല്ലാതെ തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള തീരുമാനമില്ല. നിരാഹാരത്തിലുള്ള തൊഴിലാളികളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ സസ്പെന്‍ഷനിലായ മറ്റ് തൊഴിലാളികള്‍ നിരാഹാരം തുടങ്ങുന്നതിനാണ് തീരുമാനം.