14 പേരുടെ ജീവനെടുത്ത കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മണ്ണൊലിച്ച് നാശമായ ഭൂമി അളന്ന് തിരിച്ചുനല്‍കാന്‍ വൈകുന്നതായി പരാതി. അതിര്‍ത്തികള്‍ നശിച്ചതോടെ സ്വന്തം ഭൂമിയേതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങുകയാണ് കര്‍ഷകരും ഭൂഉടമകളും.
ജൂണ്‍ പതിനാലുണ്ടായ ഉരുള്‍പൊട്ടലിന്റെ ബാക്കിയാണിത്. 56 ഏക്കര്‍ ഭൂമി ഉരുള്‍പൊട്ടലില്‍ നശിച്ചു. വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തിയതോടെ കൃഷിയിടങ്ങളുടെ അതിര്‍ത്തികള്‍ വരെ മാഞ്ഞുപോയി. തെങ്ങും റബറുമടക്കമുള്ള തോട്ടങ്ങളാണ് ഉമടകള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയത്. അതിര്‍ത്തി കണ്ടെത്തി അളന്ന് തിരിക്കാന്‍ താലൂക്ക് സര്‍വയെറെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമാണ്. റോഡില്ലാത്തിനാല്‍ കുന്നിന് മുകളില്‍ താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.