പാലക്കാട് പട്ടാമ്പി പൊലീസ് സ്‌റ്റേഷൻ വിഭജിച്ച് കൊപ്പത്ത് പുതിയ സ്‌റ്റേഷൻ യാഥാർഥ്യമായി. വീഡിയോ കോൺഫറൻസിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് കൊപ്പം പുലാമന്തോൾ പാതയിലെ കരിങ്ങനാട്കുണ്ടിലാണ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. തല്‍ക്കാലം വാടക കെട്ടിടത്തിലാണ് പ്രവർത്തനം.കൊപ്പം, വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളാണ് കൊപ്പം പൊലീസ് സ്‌റ്റേഷനിൽ പരിധിയില്‍ ഏഉൾപ്പെടുന്നത്. രണ്ട് വനിതാ സിവില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 32 പൊലീസുകാരെ സ്‌റ്റേഷനിലേക്ക് അനുവദിച്ച് ഉത്തരവായി.
മുന്‍പ് പൊലീസ് സേവനത്തിനായി ഇരുപത് കിലോമീറ്റർ അധികം സഞ്ചരിച്ച് വേണം പരാതിക്കാർക്ക് പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്താൻ. പുതിയ സ്റ്റേഷന്‍ പൊലീസുകാര്‍ക്കും പ്രയോജനമായി. സ്റ്റേഷന് പുതിയ കെട്ടിടം വേഗം നിർമിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എല്‍.എ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്താണ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊപ്പത്ത് നടന്ന ചടങ്ങില്‍ എം.ബി.രാജേഷ് എം.പി, ജില്ലാ പൊലീസ് േമധാവി ദേബേഷ് കുമാർ ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു.