സാമൂതിരി രാജാവിന്റെ കൊട്ടാരം ജീവനക്കാരുടെ പിന്മുറക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ ദുരിതജീവിതം. നൂറുവര്‍ഷത്തിലധികം പഴക്കമുളള പൊളിഞ്ഞ് വീഴാറായ കുടിലുകളിലാണ് ഈ പെരുമഴയിലും ഇവരുടെ താമസം. സ്ഥലം എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് ഇവര്‍ക്കായി നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി.
ഒാലമേഞ്ഞ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നുണ്ട്. ഫ്ലക്സ് ഷീറ്റുകള്‍ വിരിച്ച് തല്‍കാലം ചോര്‍ച്ച തടയാന്‍ സഹായിച്ചത് ജില്ലാകലക്ടര്‍.ചുവരും മേല്‍ക്കൂരയും ഏത് നിമിഷവും തകര്‍ന്ന് വീഴാം.നിവര്‍ന്ന് നില്‍ക്കാന്‍ പോലും ആവതില്ലാത്ത അമ്മൂമ്മമാരുള്‍പ്പെടെ പതിനാല് കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാര്‍. കൊട്ടാരം ജീവനക്കാര്‍ക്ക് രാജകുടുംബം പതിച്ച് കൊടുത്ത ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ഈ കുടിലുകളെ ഇരുപത് മുറിയെന്ന് വിളിച്ചുപോരുന്നു.
ഈ ദുരിതജീവിതം കണ്ടറിഞ്ഞ് സ്ഥലം എംഎല്‍എ എം.കെ മുനീര്‍ ഇവര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിയ്ക്കാന്‍ ഒരു കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു.പക്ഷെ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ഫ്ളാറ്റ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. രാജകുടുംബം പതിച്ച് കൊടുത്ത അറുപത് സെന്റ് ഭൂമിയില്‍ ഇവര്‍ക്ക് രേഖാപരമായ അവകാശമില്ല.സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മ്മിതിയാണ് ഫ്ളാറ്റിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.അറുപത് ലക്ഷം രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചത്,ബാക്കി തുക കിട്ടിയാലെ പണി തുടരാനാകുവെന്നാണ് നിര്‍മിതിയുടെ നിലപാട്.