കാസര്‍കോട് കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പി ഭരണത്തിന് തിരശീലവീണു. വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണയ്ക്കെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസം യുഡിഎഫിന്റെ പിന്തുണയോടെ വിജയിച്ചു. പ്രസിഡന്റ് ജി.സ്വപ്നയെക്കെതിരായ അവിശ്വാസപ്രമേയം കഴിഞ്ഞ ദിവസം പാസായിരുന്നു.
പതിനെട്ടുവര്‍ഷത്തിനുശേഷമാണ് കാറഡുക്കയില്‍ ബിജെപിക്ക് കാലിടറുന്നത്. പതിനഞ്ചംഗ ഭരണസമിതിയില്‍ ബി.ജി.പിക്ക് ഏഴംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 5 അംഗങ്ങളുള്ള സിപിഎമ്മിനൊപ്പം, ലീഗിലെ രണ്ടുപേരും, ഒരു കോൺഗ്രസ് സ്വതന്ത്രനും ചേർന്നതോടെ വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വിജയിച്ചു. പഞ്ചായത്തിലെ വികസന മുരടിപ്പായിരുന്നു ചര്‍ച്ചയില്‍ സിപിഎം ഉയര്‍ത്തിയ ആരോപണം.
ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പഞ്ചായത്തില്‍ രൂപപ്പെട്ടിരിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
അതേസമയം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് യുഡിഎഫിലും, എല്‍ഡിഎഫിലും ചര്‍ച്ചകള്‍ സജീവമായി. കാറഡുക്കയില്‍ ഭരണം നഷ്ടമായതോടെ ജില്ലയില്‍ മധൂർ, ബെള്ളൂർ, എൻമകജെ എന്നിങ്ങനെ മൂന്നു പഞ്ചായത്തുകളിലേയ്ക്ക് ബിജെപി ചുരുങ്ങി. ഇതില്‍ എൻമകജെയില്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുമേലുള്ള വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.