ആറുകൊല്ലം മുമ്പ് കോഴിക്കോട് കൊയിലാണ്ടിയിലെ എ.ആര്‍. ക്യാംപിലുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ കുടുംബവീട് അടക്കം 162 വീടുകള്‍ തകര്‍ന്ന കേസിലാണ് പുതുക്കിപണിയാന്‍ ധനസഹായം നല്‍കുമെന്ന വാക്കില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോയത്. 2012 ഏപ്രിലാണ് പിടികൂടിയ നാലു ക്വിന്റല്‍ പടക്കങ്ങള്‍ നിര്‍വീര്യമാക്കുന്നതിനിടെ ഉഗ്ര സ്ഫോടനമുണ്ടായത്.
ആറുകൊല്ലം കഴിഞ്ഞിട്ടും വിഷുവിന്റെ പിറ്റേന്നുണ്ടായ ഉഗ്ര സ്ഫോടനത്തിന്റെ നടുക്കം ഒറോക്കുന്നിലെ വീട്ടുകാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്ത പടക്കങ്ങളും നാടന്‍ ബോബുകളും എ.ആര്‍ ക്യാംപിലെ മൈതനത്തിലിട്ട് തീകൊളുത്തിയതാണ് സ്ഫോടനത്തിനിടയാക്കിയത്.. ക്യാംപിന് ചുറ്റുമുള്ള 162 വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. സ്ഫോടനം നിയമസഭയിലില്‍ ചര്‍ച്ചയായി. നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. വര്‍ഷം ആറുകഴിഞ്ഞെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ സഹോദരഭാര്യ പറയുന്നു
സ്ഫോടനമുണ്ടാകുന്നതിന്റെ അടുത്ത ദിവസമാണ് ഒറോക്കുന്നിലെ വേലായുധന്റെ വീടിന്റെ പ്രധാന സ്ലാബിന്റെ കോണ്‍ക്രീറ്റിങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. സ്ഫോടനത്തില്‍ ബീമുകളും ചുമരകുളും വിണ്ടുകീറി.വായ്പയെടുത്ത് തുടങ്ങിയ നിര്‍മാണം മുടങ്ങി.
ഇതിനിടെ ചിലര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. എന്നാല്‍ ഇവിടെയും സര്‍ക്കാര്‍ പണികൊടുത്തു. നാശനഷ്ടങ്ങളുണ്ടായെന്ന് സമ്മതിച്ചിരുന്ന സര്‍ക്കാരിന്റെ സ്ഫോടനം കാരണം വീടുകള്‍ തര്‍ന്നിട്ടില്ലെന്ന നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ജില്ല ഭരണകൂടത്തിന്റെ ഏകപക്ഷീയ റിപ്പോര്‍ട്ടിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.