മറ്റൊരു തെയ്യക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളും, കാവുകളും. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച, തട്ടകങ്ങളിൽ ആളും ആരവവും ഉയരും. തെയ്യക്കോലങ്ങൾക്കായുള്ള ചമയങ്ങളുടെ നിർമാണത്തിണ് കലാകാരന്മാർ.
തുലാം പത്തോടെ വടക്കൻ കേരളത്തിലെ കാവുകളിൽ തെയ്യക്കോലങ്ങൾ ഉറഞ്ഞുതുള്ളും. ഒരു ഇടവേളയ്ക്ക് ശേഷം തട്ടകങ്ങളിൽ ആളും ആരവവും നിറയും. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർക്കാവിൽ വെള്ളിയാഴ്ച നടക്കുന്ന കളിയാട്ടത്തോടെയാണ് തുടക്കം.
വിശ്വാസത്തിന്റെ അകമ്പടിയോടെ ഭക്തരുടെ മുന്നിലെത്തുന്ന ഒരോ തെയ്യത്തിനും ഭക്തമനസുകൾ നിറയ്ക്കുന്ന രൂപഭംഗി നിർബന്ധമാണ്. ചമയങ്ങൾ ഏറെ പ്രധാനം. ആചാരനിഷ്ഠയോടും, വൃതശുദ്ധിയോടുമാണ് ചമയകലാകരന്മാർ അലങ്കാരങ്ങൾ ഒരുക്കുന്നത്.
മരം, ലോഹം, തുണി, മയിൽപ്പീലി,മുള, കുരുത്തോല, വാഴപ്പോള, പൂവ്, എന്നിവകൊണ്ടാണ് ചമയങ്ങൾ നിർമ്മിക്കുന്നത്. ഓരോ തെയ്യത്തിന്റെയും അലങ്കാരങ്ങൾ വ്യത്യസ്ഥമാണ്. നിറത്തിലും രൂപത്തിലും, ആകൃതിയിലും വൈവിധ്യങ്ങൾ നിറയും.
മുരിക്കുമരത്തിന്റെ തടിയാണ് മരത്തിലുള്ള ചമയങ്ങളുടെ നിർമാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഓലച്ചമയങ്ങള്‍ ഒഴിച്ചുള്ള അലങ്കാരങ്ങൾ നേരത്തെ തയ്യാറാക്കി വയ്ക്കും. ഓലച്ചമയങ്ങള്‍ ഓരോ തെയ്യത്തിനും അനുസരിച്ച് അതാത് കളിയാട്ട കേന്ദ്രങ്ങളിൽ നിര്‍മ്മിക്കും.
നൃത്തവും, വാദ്യവും, ഗീതവും, ചിത്രകലയും, ശില്പകലയുമെല്ലാം ഒരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് ഓരോ തെയ്യക്കോലവും.