നിലമ്പൂർ കാട്ടിലെ പാറക്കെട്ടിൽ കുടുങ്ങി പരുക്കേറ്റ കുടിക്കൊമ്പന് ഇനി കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിൽ സുഖവാസം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയ്ക്ക് പോഷകാഹാരവും സുഖചികിത്സയും നൽകി വരവേറ്റു.
കാട്ടിൽ നിന്ന് കൂട്ടിലെത്തിയതിന്റെ പരിഭ്രാന്തിയായിരുന്നു കുട്ടിക്കൊമ്പന്. പേടിച്ച് പേടിച്ച് ജന്നൽ കമ്പയിലൊക്കെ പലതവണ പരതിനോക്കി. എന്നാൽ പരിപാലകനെത്തി വിളിച്ചതോടെ അനുസരണയുള്ള കുട്ടിയെപ്പോലെ പിന്നാലെകൂടി.
ചൊവ്വാഴ്ചയാണ് നിലമ്പൂർ നാടുകാണി ചുരത്തിന് സമീപത്തെ പാറക്കെട്ടിൽ കുടുങ്ങിയ നിലയിൽ ആനക്കുട്ടിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്ന് രാവിലെ തിരുവനന്തപുരം കോട്ടൂരിലെ ആനപരിപാലന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ആരോഗ്യക്കുറവ് പരിഹരിക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. ഒന്നര മാസത്തോളം പ്രത്യേക കൂട്ടിൽ പരിചരിച്ച ശേഷമെ മറ്റ് ആനകൾക്കൊപ്പം പുറത്തിറക്കുകയുള്ളു.