തളിപ്പറമ്പിലെ മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷക കെ.വി.ശൈലജ ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവരെയാണ് മനപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ പൊലീസ് പയ്യന്നൂരിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഇരുവരും ജാമ്യത്തിൽ കഴിയുകയായിരുന്നു. 2011 സെപ്റ്റംബർ പന്ത്രണ്ടിനായിരുന്നു വൻ സ്വത്ത് തട്ടിപ്പിന് തുടക്കം കുറിച്ച സംഭവം നടന്നത്. തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുകയായിരുന്ന ബാലകൃഷ്ണനെ സഹോദരൻ വഴിയാണ് പ്രതികൾ പരിചയപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണൻ അവശനാണെന്ന് മനസിലാക്കി പ്രതികൾ ബാലകൃഷ്ണനെ കോഴിക്കോടേക്ക് ആബുലൻസിൽ കൊണ്ടുവരുകയായിരുന്നു. വരുന്നവഴി ആരോഗ്യം മോശമായി ബാലകൃഷ്ണൻ കൊടുങ്ങല്ലൂരിൽവച്ച് മരിച്ചു. എന്നാൽ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ പ്രതികൾ തയ്യാറായില്ല. മൃതദേഹം ഷൊർണൂരിൽ സംസ്കരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ശൈലജയുടെ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തിരുന്നുവെന്ന് വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തത്.