വായ്പയെടുത്ത് ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത് നാൽപത്തിയെട്ടുകാരി. കണ്ണൂര്‍ പയ്യന്നൂർ സ്വദേശിനി തോലാട്ട് സരോജിനിയാണ് സർക്കാർ അവഗണനയിലും ദാരിദ്ര്യത്തിലും തളരാതെ ട്രാക്ക് കീഴടക്കുന്നത്.
എണ്ണിയാൽ തീരാത്ത വിജയങ്ങളാണ് സരോജിനി പ്രായം വകവയ്ക്കാതെ നേടിയത്. ട്രാക്കിലൂടെ ഒരുവശത്ത് വിജയങ്ങൾ കൊയ്തപ്പോൾ മറുവശത്ത് സ്വകാര്യജീവിത്തിൽ നഷ്ടങ്ങളുടെ നീണ്ടനിരയാണ് കാത്തിരുന്നത്. അച്ഛനെയും അമ്മയെയും സഹോദരനെയും മരണം തട്ടിയെടുത്തു. ഇവരുടെ ചികിൽസയ്ക്ക് ആകെയുണ്ടായിരുന്ന വീടും വിൽക്കേണ്ടിവന്നു. ഇപ്പോൾ സഹോദരനൊപ്പമാണ് താമസം. ചൈന, ബ്രസീൽ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ ട്രാക്കിലിറങ്ങി. മൂന്ന്തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സരോജിനി അടുത്തവർഷം സ്പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കഴിഞ്ഞ മൽസരങ്ങളിൽ പങ്കെടുക്കാനായെടുത്ത ബാങ്ക് വായ്പ ഇതുവരെ അടച്ച് തീർക്കാനും സാധിച്ചിട്ടില്ല.
അമ്പത് മീറ്റർ ഓട്ടം, 200മീറ്റർ ഓട്ടം, റിലേ, 5000 മീറ്റർ നടത്തം സ്റ്റീപ്പിൾ ചെയ്‌സ്, നീന്തൽ എന്നിങ്ങനെ നീളുന്നു സരോജിനിയുടെ കായിക പ്രേമം. ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഒരു ജോലിയെന്ന സ്വപ്നംമാത്രം യാഥാർഥ്യമാകാത്ത സങ്കടത്തിലാണ് ഈ കായികതാരം.