കടൽമണൽ പുഴമണലുമായിചേർത്ത് വിൽപന നടത്തുന്ന സംഘം കണ്ണൂർ അഞ്ചരക്കണ്ടിയിൽ പിടിയിലായി. വിൽപനയ്ക്കായി തയ്യാറാക്കിവച്ച നാൽപത് ലോഡ് മണലാണ് ചക്കരക്കൽ പൊലീസ് പിടിച്ചെടുത്തത്.
ഒറ്റ നോട്ടത്തിൽ നല്ല ഒന്നാന്തരം പുഴമണലാണെന്ന് തോന്നും. പക്ഷേ ഇതുപയോഗിച്ച് കെട്ടിടം നിർമിച്ചാൽ രണ്ടുവർഷത്തിനുള്ളിൽ ചോർന്ന് തുടങ്ങും. ഉപ്പ് രസമുള്ള കടൽമണലുമായി പുഴമണൽ കൂട്ടികലർത്തിയാണ് വിൽപന. ആയിക്കര മാപ്പിളബേ ഹാർബറിൽ ഡ്രജിംഗ് നടത്തിയ മണലാണ് ഇത്തരം തട്ടിപ്പിന് ഉപയോഗിക്കുന്നത്. അഞ്ചരക്കണ്ടിയിൽ രണ്ടിടങ്ങളിലായിട്ടാണ് മണൽ സൂക്ഷിച്ചിരുന്നത്.
അനധികൃത മണൽ വ്യാപാരത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു കാറും സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മണൽ കൂട്ടികലർത്താൻ ഉപോഗിക്കുന്ന രണ്ട് യന്ത്രങ്ങളും എസ്ഐ പി.ബിജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത മണൽ റവന്യൂവകുപ്പിന് കൈമാറി. നിരവധി സാധാരണക്കാരെ മാസങ്ങളായി ഈ സംഘം പറ്റിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ജില്ലയുടെ മറ്റിടങ്ങളിലും സമാനമായ രീതിയിൽ മണൽവിൽപന നടത്തുന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.