കോഴിക്കോട് ജില്ലയിൽ റുബെല്ല വാക്സിനേഷൻ കൂടുതൽ ജനകീയമാക്കാൻ പദ്ധതികളുമായി ജില്ലാഭരണകൂടം. ആരോഗ്യവകുപ്പുമായി ചേർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾ ദുരീകരിക്കാൻ പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും. വാക്സിനേഷനെതിരെയുളള കുപ്രചരണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
ജില്ലയിൽ 738694 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടത്. എന്നാൽ 56 ശതമാനം മാത്രമേ ഇതുവരെ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുള്ളു.5.58 ലക്ഷം കുട്ടികൾ ഇനിയും കുത്തിവയ്പ്പെടുക്കാനുണ്ട്. വാക്സിനേഷനെതിരെയുള്ള ദുഷ്പ്രചരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. വാക്സിൻ ക്യാംപെയ്ൻ കൂടുതൽ ഊർജസ്വലമാക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ നൽകും. കുത്തിവയ്പ്പിനെതിരെ സമൂഹമാധ്യമങ്ങൾ വഴിയും ലഘുലേഖകൾ വിതരണം ചെയ്തും ആശയക്കുഴപ്പമുണ്ടാക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനം.
രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തി എൺപതിനായിരത്തി തൊണ്ണൂറ്റി മൂന്ന് കുട്ടികളാണ് കുത്തിവയ്പ്പെടുത്തത്. ഒരുമാസം നീണ്ടുനിൽക്കുന്ന വാക്സിൻ ക്യാംപെയിൻ നവംബർ 3ന് അവസാനിക്കും.