പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ അയിത്തമുണ്ടെന്ന് പരാതിപ്പെട്ടവരോട് വീണ്ടും അനീതി കാണിക്കുന്നതായി ആക്ഷേപം. കോളനിയില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പായിട്ടില്ല. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടെന്നാരോപിച്ച് കോളനിക്കാർ കൊല്ലങ്കോട് ബ്ലോക്ക് ഒാഫിസ് ഉപരോധിച്ചു.
അംബേദ്കർ കോളനിയിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ പട്ടികജാതിവർഗ വകുപ്പിൽ നിന്ന് 92.5 ലക്ഷം രൂപയാണ് കഴിഞ്ഞ ജൂലൈ മാസം അനുവദിച്ചത്. പക്ഷേ ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വൈകുന്നത് കോളനിയിലെ ചക്ക്്്്ലിയ വിഭാഗക്കാരെ വീണ്ടും പ്രതിഷേധത്തിലേക്ക് തളളിവിടുകയാണ്. വീടു നിർമാണത്തിനായി നാൽപതു പേർ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഗുണഭോക്താക്കളായവരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
അപേക്ഷയോടൊപ്പം എൻജിനീയർ സർട്ടിഫിക്കറ്റ് വേണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ മറുപടി നൽകിയതായി കോളനിക്കാർ പറയുന്നു.
കലക്ടറുടെ അദാലത്തിലൂടെ ലഭിച്ച 248 പരാതികളിൽ മിക്കതും ചുവപ്പുനാടയിലാണ്. ഒരു മാസത്തിനുളളിൽ എല്ലാം പരിഹരിക്കുമെന്ന നേതാക്കളുടെ പ്രഖ്യാപനവും ജലരേഖയായി.