കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികൾ കടയടപ്പുസമരത്തിന്. വാഹനഗതാഗതം തടയാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പൈതൃകത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം
മിഠായിത്തെരുവിന്റെ നവീകരണം അവസാനഘട്ടത്തിലാണ്. നവീകരണത്തിന് ശേഷം തെരുവിലൂടെ വാഹന ഗതാഗതം വേണ്ടെന്നാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. വാഹനങ്ങൾ തടയുന്നതോടെ സാധനങ്ങൾ കടയിലെത്തിക്കാൻ കഴിയില്ലെന്നാണ് വ്യാപാരി സമൂഹത്തിന്റെ ആശങ്ക. പലതവണ ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതാണ് വ്യാപാരികളെ സമരത്തിന് നിർബന്ധിപ്പിച്ചത്.
ഷോപ്പിങ്ങിനായുള്ള വാക്കിംഗ് സ്ട്രീറ്റ് എന്ന നിലയിലേക്ക് തെരുവിനെ മാറ്റാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഈ ആശയം കേരളത്തില്‍ സാധ്യമല്ലെന്നാണ് കച്ചവട സമൂഹം പറയുന്നത്.