പരിമിതമായ സൗകര്യങ്ങളിലൂടെ കുറഞ്ഞനാളുകൊണ്ട് കായികതാരങ്ങളെ സൃഷ്ടിച്ച സ്കൂളാണ് പാലക്കാട്ടെ മാത്തൂർ സിഎഫ്ഡി. എട്ടു മികച്ച കായികതാരങ്ങളെയാണ് ഇക്കുറി സംസ്ഥാനകായികമേളയിലെത്തിക്കുന്നത്. മുണ്ടൂരിന് തൊട്ടുപിന്നാലെയാണ് ജില്ലയിൽ മാത്തൂരിന്റെ സ്ഥാനം. മാത്തൂരിലെ കല്ലുംമുളളും നിറഞ്ഞ മൈതാനത്ത് ഒറ്റവരി ട്രാക്കിന്റെ ഒാരത്തുകൂടി ഒാടി പരിശീലിക്കുന്ന കുട്ടികൾ സംസ്ഥാനമീറ്റിലും നിരാശരാകില്ല. സ്വർണപ്രതീക്ഷകളായി എട്ടുപേരാണ് റിലേ ഉൾപ്പെടെ പത്തൊൻപത് ഇനങ്ങളിലായി മൽസരിക്കുക. തികച്ചും നിർധനരായ നാട്ടിൻപുറത്തെ കുട്ടികളെ അവരുടെ കായികശേഷി തിരിച്ചറിഞ്ഞ് കെ.സുരേന്ദ്രൻ എന്ന കായികാധ്യാപകൻ പരിശീലിപ്പിച്ചതാണ് മാത്തൂരിന്റെ മഹാത്മ്യം.
ജില്ലാകായികമേളയിൽ അഞ്ചു സ്വർണവും ഒരു വെളളിയും ഒരു വീട്ടിലെത്തിച്ച അനാമികയും സഹോദരൻ അഖിലും പാലായുടെ ട്രാക്കിൽ തിളങ്ങുമെന്നുറപ്പ്. മീനാക്ഷി, അബ്ദുൽ റസാഖ്, ശരണ്യൻ, അജിത്, സൂരജ്, ലൈജു എന്നിവരൊക്കെ മികച്ച താരങ്ങൾ. ജില്ലയിൽ നാലാംസ്ഥാനമാണെങ്കിലും വരുംവർഷങ്ങളിൽ കായികമേഖലയ്ക്ക് മികച്ച താരങ്ങളെ ഇവിടെ നിന്ന് പ്രതീക്ഷിക്കാം.