റോഡില്ലാത്തതിനാൽ ദുരിതം അനുഭവിക്കുകയാണ് പാലക്കാട് തൃക്കടീരി പഞ്ചായത്തിലെ പൂക്കുന്നിപടിഞ്ഞാറ് നിവാസികൾ. പാടവരമ്പത്തൂകൂടിയുളള നടപ്പാതയാണ് ഇവരുടെ ആശ്രയം. വഴിയില്ലാത്തതിൽ നാട്ടുകാരില്‍ മിക്കവരും മറ്റിടങ്ങളിലേക്ക് താമസം മാറുകയാണ്.
തൃക്കടീരി പഞ്ചായത്തിലെ ആറാംവാർഡിലുളള പൂക്കുന്നിപടിഞ്ഞാറ് പ്രദേശത്തേക്ക് ആർക്കെങ്കിലും പോകണമെങ്കിൽ ഏറെ പാടുപെടും. ഇവിടെ താമസിക്കുന്നവരുടെയും ദുരിതം ഇതുതന്നെയാണ്. കിഴൂർ മേലാറ്റൂർ റോഡിൽ നിന്നും കീഴ്പ്പാടം വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചാൽ ഇവരുടെ പരാതിക്ക് പരിഹാരമാകും. ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ ആശുപത്രിയിലെത്തിക്കാനാകുന്നില്ല. ഒരാൾ മരണപ്പെട്ടാലും മൃതദേഹവുമായി ചെളി നിറഞ്ഞ പാടവും തോട്ടുവരമ്പും കടന്ന് വേണം റോഡിലെത്താൻ.
പ്രദേശത്തേക്ക് വഴിയില്ലാത്തതിനാൽ വിവാഹ ആലോചനപോലും മുടങ്ങുന്ന അവസ്ഥ. ഇതിനോടകം പണമുളള 25 കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് സ്ഥലം മാറിപ്പോയി. സാമ്പത്തികമില്ലാത്ത സാധാരണക്കാരായ വീട്ടുകാർ മാത്രമാണ് ഇനി ശേഷിക്കുന്നത്. പന്ത്രണ്ടു സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്താൽ റോഡ് നിർമിക്കാം. ഇതിനുളള അപേക്ഷ പഞ്ചായത്തിന് ദീർഘനാളായി നൽകുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.