ചരിത്രം തെളിഞ്ഞുകത്തുന്ന എണ്ണവിളക്കുകളുടെ അപൂർവശേഖരം. കോഴിക്കോട് പുതിയങ്ങാടിയിലുള്ള ദീപകൃപയിലെ കാഴ്ചയാണിത്. ലോകത്തിലെ വിളക്കുഗോപുരങ്ങളെ സ്നേഹിച്ച് ജീവിക്കുന്ന പ്രസാദ് എന്ന ലൈറ്റ് ഹൗസ് ജീവനക്കാരന്റെ വീട് ഇന്നൊരു വിളക്ക് മ്യൂസിയമാണ്. പ്രസാദിനു പ്രണയമാണ്. വിളക്കുകളോട്. ദീപകൃപയിലെത്തിയാൽ ദീപങ്ങളുടെ അപൂർവ ശേഖരം കാണാൻ സാധിക്കും.
കൽചിരാതുകൾ, കളിമണ്ണ് ചിരാതുകൾ, സൂര്യചന്ദ്രവിളക്കുകൾ തുടങ്ങി പ്രാചീന നൂറ്റാണ്ടുമുതലുള്ള വ്യത്യസ്ത വിളക്കുകൾ. മലയാളികൾ ലക്ഷ്മി വിളക്കുകൾ എന്നു വിളിക്കുന്ന തമിഴ്നാട്ടിലെ പാവൈ വിളക്കുകളുമുണ്ട് കൂട്ടത്തിൽ. കുരിശുരൂപം പതിച്ച ക്രിസ്ത്യൻ പള്ളികളിലെ വിളക്കുകൾ ശേഖരിച്ചത് തമിഴ്നാട്ടിൽ നിന്നാണ്. കൊത്തുപണിയോടെയുള്ള മാടമ്പി വിളക്കുകളുടെ ഭംഗി ഒന്നുവേറെ തന്നെ.
പാരിസിലെ മുന്തിരിത്തോപ്പിൽ നിന്നു വാറ്റിയെടുത്ത മദ്യമുപയോഗിച്ചുള്ള ആൽക്കഹോൾ വിളക്കുകളുമുണ്ട് കൂട്ടത്തിൽ. അലാദിൻ വിളക്കുകളാണ് പ്രധാന ആകർഷണം. പ്രത്യേക വെള്ള വെളിച്ചം നൽകിയ വിളക്കുകളാണ്. വിളക്കുമരങ്ങളിൽ ജോലി ചെയ്ത് ഇന്ത്യയാകെ കറങ്ങുന്നതിനിടയിൽ ശേഖരിച്ചതാണ് അധികവും. വിദേശത്തുനിന്നുമെത്തിച്ചവയുമുണ്ട് കൂട്ടത്തിൽ. ഈ വെളിച്ചത്തിനിടയിലൂടെയാണ് പ്രസാദിന്റെയും ഭാര്യ രജിതയുടെയും ജീവിതം. ജന്മനാടായ കോഴിക്കോട്ട് ഒരു മ്യൂസിയം തുടങ്ങണമെന്നാണ് ഇനിയുള്ള ആഗ്രഹം.