ജീവിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്ന ആവശ്യവുമായി ആറളം ഫാമിലെ ആദിവാസികൾ. സൗജന്യ അരിവിതരണം മുടങ്ങിയതിനെ തുടർന്നാണ് പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തിയത്. വന്യമൃഗശല്യം കാരണം കാന്താരിമുളക്പോലും കൃഷി ചെയ്യാനാകാത്ത അവസ്ഥയിലാണ് പുനരധിവാസ മേഖലയിലെ ആദിവാസികൾ.
മൂന്ന് മാസം മുൻപാണ് ശല്യക്കാരനായ കാട്ടാനയെ വനംവകുപ്പ് പിടികൂടി കൂട്ടിലടച്ചത്. ഇതുപോലെ പത്തിലധികം ആനകൾ ഫാമിനകത്ത് ഉണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. ഏഴുമണിക്ക്ശേഷം പുറത്തിറങ്ങാൻപോലും കഴിയില്ല. പലരും സർക്കാർ നൽകിയ വീട് ഉപേക്ഷിച്ച് കോളനികളിലേക്ക് മടങ്ങി.
സർക്കാർ ഭൂമിയും വീടും നൽകിയെങ്കിലും ഉപകാരപ്പെട്ടില്ല. ഓരോ അഞ്ചേക്കറിലും സുരക്ഷാവേലി നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഫാമിന്റെ അതിർത്തിയിൽ മതിലും വൈദ്യുതി വേലിയും സ്ഥാപിച്ചെങ്കിലും ഫലവത്തായില്ല. ലക്ഷങ്ങൾ മുടക്കി സർക്കാർ ആദിവാസികൾക്കായി നിർമിച്ച നിരവധി വീടുകളും കാടുകയറി തുടങ്ങി. ആദിവാസികൾക്ക് പട്ടയം നൽകിയാൽമാത്രം പോരെ. അവിടെ ജീവിക്കാനുള്ള സാഹചര്യം കൂടി ഉണ്ടോയെന്ന് പഠിക്കാൻ കൂടി സർക്കാർ തയ്യാറാകണം.