കോഴിക്കോട് കക്കയം കൂരാച്ചുണ്ട് മേഖലയിൽ നാലിടങ്ങളിലായി വീണ്ടും ഉരുൾപൊട്ടലുണ്ടായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കക്കയത്തേയ്ക്ക് സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മഴയിൽ ഒലിച്ചുപോയ റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൂരാച്ചുണ്ട്, കക്കയം ഡാം, കക്കയം വാലി, പെരുവണ്ണാമൂഴി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. കഴിഞ്ഞദിവസം കക്കയം ഡാമിനോട് ചേര്‍ന്ന് ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെയാണ് വീണ്ടും പാറയും മരങ്ങളും റോഡിലേയ്ക്ക് വീണത്. ഒലിച്ചുപോയ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്ന ജോലിയ്ക്ക് കനത്ത മഴ തടസമാണ്. ഡാം സന്ദർശിച്ച് മടങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥരും വഴിയിൽ കുടുങ്ങി. രക്ഷാപ്രവർത്തനത്തിന് കെഎസ്ഇബി അധികൃതർ നേരിട്ടിറങ്ങി.
വനിതകളുൾപ്പെടെ ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കൂരാച്ചുണ്ടിലും കക്കയത്തുമായി എഴുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥ കാരണം കക്കയത്തേയ്ക്ക് സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ശക്തമായതിനാൽ കുറ്റ്്യാടി ജലസേചന പദ്ധതയിലെ വൈദ്യുതോൽപാദനം പൂർണതോതിലാക്കി.