സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി കണ്ണൂർ ആറളം ഫാം. വരുമാനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻപോലും സർക്കാർ സഹായത്തിനായി കാത്തിരിക്കുകയാണ് ഫാം അധികൃതർ.
ഒരുമാസം ശമ്പളം നൽകാൻ മാത്രം ഏകദേശം എഴുപത് ലക്ഷം രൂപയാണ് ചിലവാകുന്നത്. ശമ്പളം മുടങ്ങി തൊഴിലാളികൾ സമരം തുടങ്ങിയതോടെ ഓണത്തിന് സർക്കാർ രണ്ടരക്കോടി രൂപ നൽകി. ഇതുപയോഗിച്ച് ജൂൺമാസം മുതലുളള ശമ്പള കുടിശികയും ബോണസും അലവൻസും വിതരണം ചെയ്തു. ഇനി ജനുവരിവരെ ശമ്പളം നൽകണമെങ്കിൽ വീണ്ടും സർക്കാർ കനിയണം. കശുവണ്ടി സീസണായാൽ മാത്രമെ ഫാമിൽ വരുമാനം ലഭിക്കു. വന്യമൃഗശല്യവും മറ്റ് വരുമാനങ്ങൾ ഇല്ലാതായതുമാണ് തിരിച്ചടിയായത്. കേന്ദ്ര സർക്കാരിൽനിന്ന് ഫാം ഏറ്റെടുത്ത് കൊണ്ട് സംസ്ഥാന സർക്കാർ ഒപ്പുവച്ച കരാർ ലംഘിക്കപ്പെട്ടന്ന് തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞവർഷംമുതലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഫാം വീണത്. ആദിവാസി ക്ഷേമം ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയാണ്. പക്ഷേ ഫാം പ്രവർത്തനം തുടങ്ങി പന്ത്രണ്ട് വർഷംകഴിഞ്ഞിട്ടും ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ല.