കാസർകോട് തൃക്കരിപ്പൂരിലെ അനധികൃത മണൽഖനന പ്രദേശങ്ങളിൽ പൊലീസിന്റെ മിന്നൽ പരിശോധന. കുഴിച്ചെടുത്ത് കൂട്ടിയിട്ട നൂറിലധികം ലോഡ് മണൽ പിടിച്ചെടുത്തു. മണൽശേഖരം കണ്ടു കെട്ടാൻ പൊലീസ് വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.
ചന്തേര എസ്.ഐ കെ.വി.ഉമേശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ ഖനനം ചെയ്ത് കൂട്ടിയിട്ട മണലിന്റെ വൻശേഖരം കണ്ടെത്തിയത്. ആയിറ്റി ലക്ഷം വീട് കോളനി കേന്ദ്രീകരിച്ചായിരുന്നു മണൽ സൂക്ഷിച്ചിരുന്നത്. ഇരുപത് കുടുംബങ്ങളാണ് ഇവിടെ പുറമ്പോക്കിൽ താമസിക്കുന്നത്. മണൽ ഖനനം നടത്തരുതെന്ന ഉപാധിയോടെ ഇവർക്ക് കൈവശാവശരേഖ നൽകിയിരിക്കുന്നു. എന്നാൽ പ്രദേശത്തെ മണൽ മാഫിയ ഈ കുടുംബങ്ങളെ സ്വാധീനിച്ച് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപ്പന നടത്തി.
ഖനനത്തെത്തുർന്ന് സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പ് വെള്ളം നിറഞ്ഞു. മണലൂറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യം അധികൃർ ഉറപ്പ് വരുത്തി. എന്നാൽ
രാത്രി കാലങ്ങളിൽ പോലീസിന്റെ കണ്ണു വെട്ടിച്ചാണ് മണൽ കടത്ത്. മണലുമായി അമിത വേഗത്തിൽ പായുന്ന ലോറികൾ ഉണ്ടാക്കുന്ന അപകടങ്ങളും ഏറെയാണ്.