കോഴിക്കോട് താമരശേരി ചുരത്തിൽ പാർക്കിങ്ങിന് നിരോധനമേർപ്പെടുത്തി. ചുരത്തിലെ ഗതാഗതപ്രശ്നങ്ങൾ ചർച്ച ചെയ്യാന്‍ കോഴിക്കോട് വയനാട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. നവംബർ ഒന്നുമുതലാണ് നിരോധനം.
റോഡിന്റെ ശോച്യാവസ്ഥയും വാഹനപ്പെരുപ്പവും കാരണം ദുഷ്കരമായ ചുരംയാത്രയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെത്തുടർന്നായിരുന്നു കലക്ടർ പ്രത്യേക യോഗം വിളിച്ചത്. ഗതാഗതപ്രശനങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയായാണ് വാഹനപാർക്കിങ്ങിന് നിയന്ത്രണം. നവംബർ ഒന്നുമുതൽ ചുരത്തിന്റെ വളവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ല. നടപടി കർശനമാക്കുന്നതിന്റെ ഭാഗമായി അടിവാരം മുതൽ ലക്കിടിവരെ സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റോഡിൽ പൂട്ടുകട്ട പാകി അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. ദീർഘദൂര ബസുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യമേർപ്പെടുത്തും. ചുരത്തിലെ മാലിന്യപ്രശ്നവും അനധികൃതകയ്യേറ്റവും യോഗത്തിൽ ചർച്ചയായി. ചുരത്തിന് ഭീഷണിയായി ബഹുനിലക്കെട്ടിടങ്ങൾ നിയന്ത്രണമില്ലാതെ ഉയരുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് യോഗം വിലയിരുത്തി.
ചുരം വീതിക്കൂട്ടലിനായി ഏറ്റെടുത്ത വനഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്.