കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ തീരദേശ റോഡായ മുല്ലക്കൊടി-പറശിനിക്കടവ് പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഫണ്ട് വകയിരുത്തി നിർമാണം തുടങ്ങിയെങ്കിലും പിന്നീട് തീരദേശം ഒഴിവാക്കി പുതിയ പദ്ധതി തയ്യാറാക്കുകയായിരുന്നു.
രണ്ടുവർഷംമുൻപാണ് തീരദേശ റോഡിന്റെ നിർമാണം തുടങ്ങിയത്. നാലരകോടി രൂപ നബാർഡ് നൽകുകയും ചെയ്തു. മുല്ലക്കൊടിമുതൽ പറശിനിക്കടവ് ക്ഷേത്രം വരെയായിരുന്നു നിർദിഷ്ട പാത. പിന്നീട് പുഴയോരംവഴിയുള്ള റൂട്ട് ഉപേക്ഷിച്ച് പുതിയ പദ്ധതി ആവിഷ്കരിച്ചു. തീരദേശ റോഡ് പുഴയോരംവഴി തന്നെ നിർമിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് നാട്ടുകാർ.
എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കേണ്ടത്. പാത യാഥാർഥ്യമായാൽ മയ്യിൽ പഞ്ചായത്തിലെ ടൂറിസം പദ്ധതികൾക്ക് ഗുണകരമാകുമെന്ന് നാട്ടുകാർ പറയുന്നു. തീരദേശത്തുള്ളവർക്ക് വേഗത്തിൽ പറശിനിക്കടവിലെത്തിച്ചേരാനും സാധിക്കും.