കോഴിക്കോട് കക്കയത്തെ വൈദ്യുതി വകുപ്പിന്റെ ഹൈഡൽ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത് യാതൊരു സുരക്ഷ മുൻകരുതലുകളുമില്ലാതെ. ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ഉരക്കുഴിയിൽ ആകെയുള്ളത് രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ മാത്രം. അപകടസാധ്യത മേഖലയിൽ വേലി കെട്ടിതിരിക്കാൻ പോലും വൈദ്യുതി വകുപ്പ് തയ്യാറായിട്ടില്ല.
ഉരക്കുഴിയിലെ കാഴ്ച്ച കാണാനെത്തുന്നവരുടെ കാഴ്ച്ച ഇങ്ങിനെയാണ്. 850 അടിയിലേറെ താഴ്ച്ചയുള്ള വെള്ളച്ചാട്ടം കാണനാണ് ഈസാഹസമൊക്കെ. വെള്ളച്ചാട്ടത്തിലേക്ക് ഉന്തിനിൽക്കുന്ന ഈ പാറപ്പുറത്ത് കയറിയാലേ വിനോദസഞ്ചാരികൾക്ക് മതിയാവൂ. കാലൊന്ന് പിഴച്ചാൽ അഗാധമായ കൊക്കയിലേക്ക്. സുരക്ഷയൊരുക്കാൻ ആകെയുള്ളത് രണ്ടേ രുണ്ടുപേർ. ഇവരുടെ നിർദേശങ്ങൾ പലപ്പോഴും വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിൽ മുങ്ങിപ്പോകുന്നു.
പിന്നെയുള്ളത് ജീവൻ വിലപെട്ടതാണെന്ന പ്രവേശന കവാടത്തിലെ ഈ ബോർഡ് മാത്രം. അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് യൂണിറ്റ് ഇരുപതിലേറെ കിലോമീറ്റർ അപ്പുറത്തുള്ള പേരാമ്പ്രയിൽ നിന്നും വേണം എത്തിച്ചേരാൻ. കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് തലയെണ്ണി പണം വാങ്ങുന്ന വൈദ്യുതി വകുപ്പ് വിനോദസഞ്ചാരികളുടെ സുരക്ഷക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.