എന്‍ഡോസള്‍ഫന്‍ ദുരിതബാധിതയായി കിടപ്പിലായിരുന്ന അമ്മ മരിച്ചെന്ന് തെറ്റിദ്ധരിച്ച് മകൻ മൊബൈല്‍ ടവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിടപ്പിലായ അമ്മയെ ഏറെനാളായി ശുശ്രൂഷിച്ചിരുന്ന കാസർകോട് ബദിയഡുക്ക വിദ്യാഗിരിയിലെ മനോജാണ് വീടിന് സമീപത്തെ മൊബൈൽ ടവറിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
മനോജിന്റെ അമ്മ ലീലാവതി കഴിഞ്ഞ പതിന്നാല് വർഷമായി കൈകാലുകൾ തളർന്ന് കിടപ്പിലാണ്. ഇന്നലെ രാത്രി രോഗം മൂർഛിച്ച് അബോധാവസ്ഥയിലായ ലീലാവതി മരിച്ചെന്ന് മനോജുൾപ്പെടെ ബന്ധുക്കൾ കരുതി അമ്മയ്ക്ക് രോഗം കൂടിയതോടെ മനോജ് വീടുവിട്ടിറങ്ങുകയായിരുന്നു. ഡോക്ടർ എത്തി ആവശ്യമായ ചികില്‍സ നല്‍കിയതോടെ ലീലാവതി ബോധം വീണ്ടെടുത്തു. രാത്രി ഏറെ വൈകിയും മനോജിനെ കാണാത്തതിനെത്തുടർന്നാണ് ബന്ധുക്കൾ നടത്തിയ തിരച്ചിലലാണ് പരുക്കേറ്റ നിലയില്‍ വീടിനു സമീപത്തെ മൊബൈൽ ടവറിന് ചുവട്ടിൽ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിടപ്പിലായ അമ്മയെ മുഴുവൻ സമയവും പരിചരിച്ചിരുന്നത് മനോജായിരുന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയെങ്കിലും വീട്ടിലെ സാമ്പത്തിക പ്രാരാബ്ദ്ധങ്ങളെത്തുടർന്ന് മനോജിന് ഉപരിപഠനം തരപ്പെട്ടില്ല. കൂലിവേലക്കാരനായ പിതാവ് സീതാറാമിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.