കോഴിക്കോട് താമരശേരി ചുരത്തിന് ഭീഷണിയായി ബഹുനിലക്കെട്ടിടങ്ങൾ നിയന്ത്രണമില്ലാതെ ഉയരുന്നു. അതീവ പരിസ്ഥിതി ലോല പ്രദേശത്തെ നിർമാണത്തിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ചുരത്തിന്റെ ഗതാഗതക്കുരുക്കഴിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
കോഴിക്കോട് ജില്ലയുടെ ജീവനാഡിയാണ് താമരശേരി ചുരം. ശക്തമായൊരു മഴ പെയ്താൽ മണ്ണിടിച്ചിൽ പതിവായ ചുരത്തിലാണ് വൻകിട കെട്ടിടനിർമാണങ്ങൾ പുരോഗമിക്കുന്നത്. വയനാട്ടിൽ ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള നിയന്ത്രണം കോഴിക്കോട് ജില്ലയിൽ ബാധകമല്ല. പ്രകൃതിരമണീയത കൊണ്ട് സഞ്ചാരികളെ ആകർഷിക്കുമ്പോളും അധികൃതരുടെ ശ്രദ്ധയില്ലായ്മ കാരണം ചുരത്തിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. അടിവാരം മുതൽ ലക്കിടിവരെ അനധികൃത നിർമാണങ്ങളാണ് റോഡിനിരുവശവും. പഞ്ചായത്തിന്റെ അനുമതിയോടെ ബഹുനില കോൺക്രീറ്റ് സൗധങ്ങളാണ് പൊങ്ങുന്നത്.
നിയന്ത്രണാതീതമായി കെട്ടിടങ്ങൾ ഉയരുന്നത് ആവാസവ്യവസ്ഥയ്ക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് നിരീക്ഷണം. ചുരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി ജില്ലാ കലക്ടർ വിളിച്ച യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. രണ്ടുജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിൽ റോഡിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലാണ് കച്ചവടലോബിയുടെ കടന്നുകയറ്റം.