കാസർകോട് ജില്ലയിൽ നാളികേരകൃഷിയെ പ്രതിസന്ധിയിലാക്കി തെങ്ങുകൾക്ക് പൂപ്പൽ രോഗബാധ. തീരദേശ മേഖലയിലെ ഏക്കറുകണക്കിന് തോപ്പുകളിൽ രോഗം ഗുരുതരമായി പടർന്നുപിടിക്കുകയാണ്. തുടർച്ചയായി മൂന്നാം വർഷമാണ് ജില്ലയിലെ തെങ്ങിൻതോപ്പുകളിൽ രോഗം പടരുന്നത്. മുൻ വർഷങ്ങളിൽ മഴക്കാലം കഴിഞ്ഞ് ചൂടേറുമ്പോഴായിരുന്നു രോഗബാധ. എന്നാൽ ഇക്കുറി മഴ മാറിയപ്പോൾ തന്നെ തെങ്ങുകളെ രോഗം കീഴടക്കി. തീരപ്രദേശത്തെ ഏക്കറുകണക്കിന് തോപ്പുകളിൽ രോഗം വ്യാപിച്ചു.
രണ്ട് വർഷം മുമ്പ് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ രോഗകാരണം പൂപ്പൽ ബാധയാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗബാധ തെങ്ങിന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നും വിളവ് കുറയില്ലന്നുമായിരുന്നു വിദഗ്ദ്ധസംഘത്തിന്റെ നിഗമനങ്ങൾ.എന്നാൽ തുടർച്ചയായി രോഗബാധയുണ്ടാകുന്ന തെങ്ങുകളുടെ തൊലി ഇളകിപ്പോകുന്നു. വിളവും കാര്യമായി കുറയുന്നുണ്ട്. കോഴിവളം കൂടുതലായി ഉപയോഗിക്കുന്ന തോപ്പുകളിൽ പൂപ്പൽ ബാധ തീവ്രമാണെന്ന് കർഷകർ പറയുന്നു. പൂപ്പൽബാധ നിയന്ത്രണാതിതമായി പടർന്നാൽ നാളികേരകൃഷിയിലെ കാസർകോടിന്റെ പ്രതാപം ചരിത്രമാകുമോയെന്ന ആശങ്കയിലാണ് കർഷകർ.