കാസർകോട് ഉദിനൂരിൽ നാടിന് ആഘോഷമായി കൊയ്ത്തുൽസവം. തരിശുകിടന്ന മൂന്നേക്കർ വയലിൽ ഉദിനൂർ കിനാത്തില്‍ വായനശാലയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
ഉദിനൂരിലെ വയലുകളിൽ ഒരുകാലത്ത് ഇതുപോലെ ആഘോഷമായി കന്നിക്കൊയ്ത്തും, മകരക്കൊയ്ത്തും ഉണ്ടായിരുന്നു. എന്നാൽ കൃഷി നഷ്ടമായതോടെ കർഷകർ വയലുകളിൽ നിന്ന് മടങ്ങി. കിനാത്തില്‍ വായനശാലയുടെ പ്രവർത്തകരാണ് തരിശുകിടന്ന വയലുകളിൽ കൃഷിയിറക്കി നാടിന്റെ കാർഷികപ്രതാപം വീണ്ടെടുത്തത്. ജനകീയ പങ്കാളിത്തതോടെ നടത്തിയ കൃഷിയിൽ വിളവ് നൂറുമേനി. എം രാജഗോപാലന്‍ എം.എൽ.എ ഉൾപ്പെടെയുള്ളവരെത്തി വിളവെടുപ്പ് ആഘോഷമാക്കി.
മുതിർന്നവരെല്ലാം വയലിലിറങ്ങി കൊയ്ത്തിന്റെ ആഘോഷത്തിലലിഞ്ഞപ്പോൾ കുട്ടിക്കൂട്ടം വരമ്പിൽ കാഴ്ചക്കായി. കൊയ്ത്തുകഴിഞ്ഞ പാടത്ത് ജൈവരീതിയിൽ പച്ചക്കറികൃഷി നടത്താനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. രണ്ടാം വിള നെൽകൃഷിക്കായി സമീപത്ത് തന്നെ മറ്റൊരു നാലേക്കർ വയലും പാട്ടത്തിനെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൈവ പച്ചക്കറി കൃഷിയോടെ തുടക്കം കുറിച്ച കാർഷിക സംരംഭം കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ തുടരാനാണ് കിനാത്തില്‍ വായനശാല അംഗങ്ങളുടെ തീരുമാനം.